എപ്പോഴാണ് തുടക്കം എന്നറിയില്ല. രണ്ടുപേരുടെയും ശബ്ദം കൂടിക്കൂടിവന്നു. തര്‍ക്കിയ്ക്കാനും പരസ്പരം പഴിചാരാനും അവര്‍ മത്സരിച്ചു. ഒരാളുടെ വാദത്തെ മറ്റെയാള്‍ ശബ്ദ ഉയര്‍ത്തി പ്രതിരോധിച്ചു.അവനവന്റെ ഭാഗം ന്യായീകരിയക്കുന്നതിന് ഒരുവക്കീലിനെക്കാള്‍ സമര്‍ത്ഥമായി വാദിച്ചു.
ബെഡ്‌റൂമില്‍നിന്നും അടുക്കളയിലേയ്ക്കും അവിടുന്ന് മുമ്പിലുള്ള ഹാളിലേയ്ക്കും വഴക്ക് നീണ്ടു. അവര്‍ക്ക് അത് വഴക്കായി തോന്നിയില്ല. ഒരു മത്സരം മാത്രം. പണ്ട് വല്ലപ്പോഴും പിന്നെ ഇടയ്ക്കിടയ്ക്ക് ഇപ്പോള്‍ ഇടതടവില്ലാതെ പെയ്യന്ന മഴപോലെ.
ഒരു കഷ്ണം കേക്കും കൈയില്‍ പിടിച്ച് കുഞ്ഞുമകള്‍ പരിഭ്രമത്തോടെ ഓടിവന്ന് ചോദിച്ചു. എന്താ അമ്മേ പ്രശ്‌നം? നിന്റെ അച്ഛനോട് ചോദിയ്ക്ക്? അച്ഛന്റെ മുഖത്തേയ്ക്ക് നോക്കിയപ്പോള്‍ മകള്‍ക്കൊന്നും ചോദിയ്ക്കാന്‍ തോന്നിയില്ല. കുനിഞ്ഞ തലയും നിറഞ്ഞ കണ്ണുകളുമായി അവള്‍ മുറിയിലേക്ക് മടങ്ങി.
വീശിയടിച്ച കാറ്റിന്റെ ശക്തിയില്‍ അടച്ചിട്ടിരുന്ന കതക് മലര്‍ക്കെതുറന്ന് ഭിത്തിയിലിടിച്ചുണ്ടായ ശബ്ദത്തിനു മുമ്പില്‍
രണ്ട് പേരും ഞെട്ടി. എങ്കിലും തുടര്‍ന്നു. തുറന്ന വാതിലിലൂടെ അടുത്തുള്ള വീടുകളിലേക്ക്ആ മത്സരത്തിന്റെ കോലാഹലങ്ങള്‍ അതേ കാറ്റ് തന്നെ എത്തിച്ചു. പലവിധമായ വിചാരങ്ങളുമായി സ്‌നേഹമുള്ള സമാധാനകാംക്ഷികളായ അയല്‍ക്കാര്‍ ഓടി യെത്തി.
കൂട്ടത്തില്‍ ഒരാള്‍ ചോദിച്ചു എന്താ പ്രശ്‌നം? മത്സരത്തിന് വിരാമം കൊടുത്തുകൊണ്ട് ഭര്‍ത്താവ് തിരിച്ചു ചോദിച്ചു എന്താ പ്രശ്‌നം? ഒരു ചേച്ചി ചോദിച്ചു എന്താ പ്രശ്‌നം? അവള്‍ തിരിച്ചു ചോദിച്ചു എന്താ പ്രശ്‌നം?
കണ്ണില്‍കണ്ണില്‍ നോക്കിനിന്ന സമാധാന പ്രേമികളുടെ മുമ്പാകെ വാതില്‍ കൊട്ടിയടക്കപ്പെട്ടു.അത്താഴം കഴിച്ചപ്പോള്‍ അവര്‍ ഒന്നും സംസാരിച്ചില്ല. ഒന്നും മിണ്ടാതെ ഭീതിയോടെ അച്ഛന്റെയും അമ്മയുടെയും കണ്ണില്‍ നോക്കി അല്പം ചോറ് കഴിച്ച് കയ്യിലുള്ള പാവയുടെ മുഖത്തുനോക്കി അനാഥയെപ്പോലെ പറഞ്ഞു വാ നമുക്ക് ഉറങ്ങാന്‍ പോകാം. വാതിലിനടുത്തെത്തിയപ്പോഴാണ് വെള്ളം കുടിച്ചില്ലല്ലോ എന്ന് മോളൂട്ടി ഓര്‍ത്തത്. തിരിഞ്ഞു നിന്നെങ്കിലും വെള്ളം ചോദിച്ചാല്‍ വഴക്കാകുമോ എന്ന് പേടിച്ച് ഉനീരിറക്കി. വാതില്‍ ചാരി. പഞ്ഞികൊണ്ടുണ്ടാക്കിയ പാവയെ അവള്‍ ഇറുകെ കെട്ടിപ്പിടിച്ചു.
കണ്ണില്‍ നിന്നും ചുടുണ്ണീര്‍ ഒഴുകി. പലതവണ അവള്‍ പാവയക്ക് ഉമ്മ കൊടുത്തു. പാവയുടെ മുഖത്ത് തലോടി. അവളുടെ കുഞ്ഞു കൈപ്പത്തികള്‍ നനഞ്ഞു. അവളുടെ പാവയും കരയുകയായിരുന്നു...







0 Comments